ഔറംഗസേബിന്റെ ജീവിതത്തിലെ അവസാന ഘട്ടം

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ (ഭരണകാലം: 1658-1707) അവസാനത്തെ സൈനിക പ്രവർത്തനമായിരുന്നു വാജിംഗേര കോട്ടയുടെ ആക്രമണം. 1705 ഏപ്രിലിൽ വാജിംഗേര പിടിച്ചടക്കിയതിനുശേഷം, ഔറംഗസേബ് ആലംഗീർ മഴക്കാലം ദേവാപൂരിൽ ചെലവഴിച്ചു. ദേവാപൂരിൽ വച്ച് കടുത്ത ഒരസുഖം അദ്ദേഹത്തെ ബാധിച്ചു. 10 -12 ദിവസത്തിന് ശേഷം സുഖം പ്രാപിച്ചു. 1706 ഫെബ്രുവരിയിൽ രാജകീയപാളയത്തോടൊപ്പം മഹാരാഷ്ട്രയിലെ അഹ്മദ്നഗറിൽ എത്തിച്ചേർന്നു. ശിഷ്ടകാലം അവിടെയാണ് കഴിച്ചുകൂട്ടിയത്.

ഔറംഗസേബിന്റെ അവസാന വർഷങ്ങൾ വളരെ ദുഃഖപൂർണ്ണമായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട (49 വർഷം) തന്റെ ഭരണം ഒരു വൻപരാജയമായിരുന്നു എന്ന ബോധം ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നിരിക്കണം. "എനിക്ക് ശേഷം പ്രളയം വരും" എന്നൊരു പ്രവചനം ആവർത്തിച്ചുകൊണ്ടിരുന്നു. വല്ലാത്തൊരു ഏകാന്തത വാര്‍ദ്ധക്യത്തിൽ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. കുടുംബകാര്യങ്ങളെല്ലാം മധ്യവയസ്കയായ മകൾ സീനത്തുന്നിസ ബീഗം ആണ് നോക്കിയിരുന്നത്. അവസാനത്തെ ഭാര്യയായ ഉദയ്‌പുരി മഹൽ ആയിരുന്നു  വാര്‍ദ്ധക്യകാലത്തുണ്ടായിരുന്ന കൂട്ട്.


ഒരു സമയത്തല്ലെങ്കിൽ മറ്റൊരിക്കൽ, അഞ്ചു മക്കളിൽ മൂന്നു പേരെയും തടവിലിടേണ്ടിവന്നിട്ടുണ്ട്. (സുൽത്താൻ മുഹമ്മദ്, മുവാസ്സം, കംബഖ്‌ഷ്) മൂത്തമകൻ മുഹമ്മദ് സുൽത്താൻ കാരാഗൃഹത്തിൽ വച്ചാണ് മരിച്ചത്. മുവാസ്സത്തെ 7 വർഷത്തോളം തടങ്കലിട്ടെങ്കിലും പിന്നീട് കാബൂളിലെ ഗവർണറായി നിയമിച്ചു. പിതാവിനു രോഗം മൂർച്‌ഛിച്ച വിവരം ലഭിക്കുമ്പോൾ മുവാസ്സം ഒരുപാടകലെ പിഷാവറിൽ ആയിരുന്നു. ഗുജറാത്തിലെ ഗവർണറായിരുന്ന അസാം ഷാ പിതാവിന്റെ അസുഖവിവരം അറിഞ്ഞപ്പോൾ ഗുജറാത്തിലെ കാലാവസ്ഥ തനിക്കു തീരെ പിടിക്കുന്നില്ലെന്നും പറഞ്ഞു അച്ഛനെ കാണാനുള്ള അനുവാദത്തിനു കത്തയച്ചു. 'പിതാവ് ഷാജഹാൻ അസുഖമായിക്കിടന്നപ്പോൾ താനും അദ്ദേഹത്തിന് ഇതേപോലൊരു കത്ത് എഴുതിയാണ്. അന്നദ്ദേഹം ഇങ്ങനെ പറഞ്ഞു, 'അധികാരാസക്തിയൊഴികെ ഏതു അന്തരീക്ഷവും മനുഷ്യന് അനുയോജ്യമാണ് '' എന്നെല്ലാം അറിയിച്ചിട്ടും കാണണമെന്ന് അസാം ഷാ വാശി പിടിച്ചു. ഒടുവിൽ 1706 മാർച്ചിൽ അസാം ഷാ അഹ്മദ്‌നഗറിൽ എത്തിച്ചേർന്നു. പിറ്റേ വർഷം ഫെബ്രുവരിവരെ അവിടെ തുടർന്നു. 1681 - ൽ മറ്റൊരു മകനായ അക്ബർ രാജപുത്രരുമായി ചേർന്ന് പിതാവിനെതിരെ കലാപം നടത്തി പരാജയപ്പെട്ടു. (മകനോട് തിരിച്ചു വരാൻ അപേക്ഷിച്ചുകൊണ്ട് "കരളേ...മറ്റു മക്കളെക്കാൾ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണെന്നതിന് ദൈവം സാക്ഷിയാണ്" എന്നൊക്കെ സംബോധന ചെയ്തു വാത്സല്യം നിറഞ്ഞ നിരവധി കത്തുകൾ അയച്ചെങ്കിലും പിതാവിന്റെ ഉദ്ദേശ്യത്തിൽ സംശയാലുവായിരുന്ന അക്ബർ ഇപ്രകാരം മറുപടി അയച്ചു, "ഞാൻ മടങ്ങിവരും, പക്ഷേ അത് കയ്യിൽ പടവാളും കൊണ്ടു മാത്രം, എന്റെ ജീവൻ പണയം വച്ച് അങ്ങയെ വധിച്ച ശേഷം ഹിന്ദുസ്ഥാനിലെ രാജാവാകാൻ". പക്ഷെ എന്തുകൊണ്ടോ അക്ബറിന്റെ ആ ആഗ്രഹം നടന്നില്ല. പിന്നീട് അക്ബർ പേർഷ്യയിലേക്കു പലായനം ചെയ്തു) ഇളയ മകൻ കംബഖ്‌ഷും കുറച്ചു നാൾ കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പിതാവായ ഷാജഹാനോട് താൻ ചെയ്തതുപോലെ ഈ വയസ്സാംകാലത്തു തന്റെ മക്കളും തന്നോട് പെരുമാറുമോ എന്നുള്ള ആശങ്ക ഔറംഗസേബിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ഈ ഭയം മനസ്സിനെ വേട്ടയാടിയിരുന്നതിനാൽ മക്കൾ അടുത്തുള്ളപ്പോൾ ഒരു സമാധാനവുമില്ലായിരുന്നു. കണ്ണടയ്ക്കുമ്പോഴെല്ലാം മുന്നിൽ ചോരപ്പുഴയാണു തെളിഞ്ഞിരുന്നത്. തന്റെ മരണശേഷം മൂന്നു മക്കളും ഓരോ വമ്പൻ പടയുടെ പിന്തുണയുമായി വന്നു സിംഹാസനത്തിനുവേണ്ടി തങ്ങളുടെ ദാരുണമായ അന്ത്യം കാണുന്നതുവരെ പോരാടുമെന്നു നിശ്ചയമുണ്ടായിരുന്നു.

ഈയടുത്തകാലത്തായി കുടുംബത്തിൽ നിരവധി മരണങ്ങളുണ്ടായി. 1705 മാർച്ചിൽ പ്രിയ മരുമകൾ ജഹാൻസിബ് ബാനു ബീഗം (ദാരാ ശുകോയുടെ പുത്രിയും അസാം ഷായുടെ ഭാര്യയും. പേരക്കുട്ടികളിൽ ഏറ്റവും പ്രിയപ്പെട്ടത് ഇവരുടെ മകനായ ബിദാർ ബഖ്തിനെ ആയിരുന്നു) മരിച്ചു. പേർഷ്യയിൽ അഭയാർത്ഥിയായി കഴിഞ്ഞിരുന്ന വിപ്ലവകാരിയായിരുന്ന നാലാമത്തെ മകൻ അക്ബർ 1704 - ൽ മരിച്ചു. (ഈ വിവരം ഒരു വർഷത്തിന് ശേഷമാണ് ഔറംഗസേബിനു ലഭിക്കുന്നത്) 1706 മാർച്ചിൽ കൂടെപ്പിറപ്പുകളിൽ അവസാനത്തെ ആളായ സഹോദരി ഗൗഹാരറയും കൂടി യാത്രയായപ്പോൾ തന്റെ സമയവും അടുത്തെന്നു ഔറംഗസേബിന് ബോധ്യമായി. ഷാജഹാന്റെ മക്കളിൽ അവളും ഞാനും മാത്രമാണു ശേഷിച്ചിരുന്നതെന്നു കൂടെക്കൂടെ പറയുമായിരുന്നത്രെ. ഏപ്രിലിൽ മകൾ മിഹ്‌റുന്നിസയും ഭർത്തായ ഇസിദ് ബഖ്‌ഷും (മുറാദ് ബഖ്‌ഷിന്റെ പുത്രൻ) മരണമടഞ്ഞു, തൊട്ടടുത്തമാസം പേരക്കുട്ടിയായ (അക്ബറിന്റെ മകൻ) ബുലന്ദ് അഖ്‌തറും.

"ഒരു കൺ ചിമ്മലിൽ, ഒരു മിനിറ്റിൽ, ഒരു ശ്വാസത്തിൽ, ലോകത്തിന്റെ അവസ്ഥ മാറിമറയുന്നു" എന്ന ശ്ലോകം മിക്കപ്പോഴും ഉരുവിടുമായിരുന്നത്രെ.

1707 ഫെബ്രുവരി ആദ്യദിവസങ്ങളിൽ പിടിപെട്ട ഒരു രോഗം ഔറംഗസേബിനെ ഗുരുതരമായി ബാധിച്ചു. അല്പദിവസത്തിനകം ചെറുതായി സുഖം പ്രാപിച്ചപ്പോൾ ഭരണകാര്യങ്ങൾ തുടർന്നെങ്കിലും എണ്ണപ്പെട്ട ദിവസങ്ങളേ ബാക്കി ഉണ്ടായിരുന്നുള്ളൂ.

ഇതിനിടെ ഇളയസഹോദരനായ കംബഖ്‌ഷിനെതിരെ നടത്തിയ അസാം ഷായുടെ ദുരുദ്ദേശം നിറഞ്ഞ ചില നീക്കങ്ങൾ ശ്രദ്ധയിൽപെട്ടു. ഔറംഗസേബ് കംബഖ്‌ഷിനെ ഉടൻതന്നെ ബിജാപൂരിലേക്കു പറഞ്ഞയച്ചു. ഇനി തമ്മിൽ കാണുവോന്നു അറിയില്ലെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞാണത്രെ മകനെ യാത്രയാക്കിയത്. അതിനു ശേഷം അസാം ഷായെ നിർബന്ധിച്ചു മാൽവയിലേക്കു പറഞ്ഞയച്ചു.

രണ്ടു മക്കളെയും പറഞ്ഞുവിട്ടതിനു ശേഷം ഔറംഗസേബിന്റെ രോഗം വീണ്ടും മൂർച്ഛിച്ചു. ഇപ്പോൾ 89 നു മേൽ പ്രായമായിരിക്കുന്നു (1618 നവംബർ 3 ന് ഗുജറാത്തിലെ ദഹോഡിലാണ് ജനിച്ചത്). മൂന്നു ദിവസം വരെ ദൈനംദിന പ്രാർത്ഥനകൾക്ക് മുടക്കം വരുത്തിയില്ല. ഈ അവസാന ദിവസങ്ങളിൽ ആ വൃദ്ധനായ ചക്രവർത്തി അസാമിനും കംബഖ്‌ഷിനും എഴുതിയ ശോകം നിറഞ്ഞ കത്തുകളിൽ ആഭ്യന്തര കലാപത്തിൽ ഏർപ്പെട്ടു മുസൽമാൻമാരുടെ രക്തം ചീന്തല്ലേ എന്ന് അഭ്യർത്ഥിച്ചിരുന്നു. ഔറംഗസേബിന്റെ മരണശേഷം തലയിണയ്ക്കടിയിൽ നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന കുറിപ്പിൽ, മൂന്നു മക്കൾക്കും തുല്യമായി രാജ്യം ഭാഗിച്ചു നൽകാനുള്ള സമാധാനപരമായ ഒരു ഉടമ്പടി വിവരിച്ചിരുന്നു.

1707 മാർച്ച് 3 –ാം തിയതി വെള്ളിയാഴ്ച പ്രഭാത പ്രാർത്ഥനക്കു ശേഷം കിടപ്പറയിലേക്ക് പോയി. ദൈവനാമങ്ങൾ ഉരുവിട്ടുകൊണ്ട് ധ്യാനനിരതനായിരിക്കെ ക്രമേണ അബോധാവസ്ഥയിലേക്കു വഴുതി വീണു. മരണസമയത്തും വിരലുകൾ ജപമാലയിലെ മുത്തുകളിൽ  ആയിരുന്നു. അങ്ങനെ വെള്ളിയാഴ്ച തന്നെ മരിക്കണമെന്ന ആഗ്രഹവും നിറവേറി.


മൃതദേഹം ഔറംഗാബാദിലെ ഖുൽദാബാദിലേക്ക് കൊണ്ടുപോയി അവിടെ ഷെയ്ഖ് സൈനുദ്ദീന്റെ ശവകുടീരത്തിന്റെ മുറ്റത്ത് സ്വയം  പണികഴിപ്പിച്ച വളരെ ലളിതമായ കല്ലറയിൽ അടക്കം ചെയ്തു.

ഔറംഗസേബിന്റെ മരണശേഷം മുഗൾസിംഹാസനത്തിനു വേണ്ടി നടന്ന പോരാട്ടത്തിൽ അസാം ഷായും കംബഖ്‌ഷും മരിച്ചു വീണു. അനന്തരാവകാശിയാകാൻ ഭാഗ്യം സിദ്ധിച്ച മുവാസ്സം 'ഷാ ആലം ബഹാദൂർ' എന്നും 'ബഹാദൂർ ഷാ (ഒന്നാമൻ)' എന്നും അറിയപ്പെടുന്നു.

Reference:

Jadunath Sarkar's Anecdotes of Aurangzib

No comments

Post a Comment