റൈനോപ്ലാസ്റ്റിയിലെ ഇന്ത്യൻ രീതി

ഇന്ത്യയിലും യൂറോപ്പിലും വലിയ ചലനം സൃഷ്ടിച്ച 1790 കളിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ പോസ്റ്റിനാധാരം. 1794 ൽ പ്രസിദ്ധീകരിച്ച ജന്റിൽമാൻസ് മാഗസീനിലാണ് ഈ വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്തെന്നാൽ 1792 ലെ മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ആർമിയിലെ കോവാസ്ജി എന്ന് പേരുള്ള ഒരു കാളവണ്ടിക്കാരനെ ടിപ്പു സുൽത്താൻ തടവുകാരനാക്കുകയും അദ്ദേഹത്തിന്റെ മൂക്ക് മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കോവാസ്ജി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ റിജോയിൻ ചെയ്യുകയും അവരുടെ ഒരു പെൻഷനർ ആവുകയും ചെയ്തു. മൂക്ക് നഷ്ടപ്പെട്ടു ഒരു വർഷത്തിന് ശേഷം ഒരു മറാത്താ വിദഗ്ധൻ അദ്ദേഹത്തിന് ഒരു കൃത്രിമ മൂക്ക് നൽകുകയുണ്ടായി. ഈ ശ്രദ്ധേയമായ ഓപ്പറേഷന് തോമസ് ക്രൂസോ, ജെയിംസ് ഫിന്റെലെ എന്നീ രണ്ടു ഇംഗ്ലീഷ് ഫിസിഷ്യൻസ് ദൃക്സാക്ഷികളായിരുന്നു.

കോവാസ്ജിയുടെ കാര്യത്തിൽ നെറ്റിയുടെ പുറംപാളിയിൽ നിന്നും കുറച്ചു സ്കിൻ എടുത്താണ് കൃത്രിമ മൂക്ക് വച്ചുപിടിപ്പിച്ചത്. ഈ അസാധാരണ ശസ്ത്രക്രിയക്കു യൂറോപ്പിലെ ഡോക്ടർമാർ 'ഇന്ത്യൻ മെത്തേഡ് ഓഫ് റൈനോപ്ലാസ്റ്റി' എന്ന് വിശേഷിപ്പിച്ചു. ഈ വിധം, പ്ലാസ്റ്റിക് സർജറിയുടെ ചരിത്രപുസ്‌തകത്തിൽ, പ്രത്യേകിച്ചും റൈനോപ്ലാസ്റ്റി രംഗത്ത്, ഇന്ത്യയുടെ പേര് സുവർണലിപികളിൽ എഴുതപ്പെട്ടു. കോവാസ്ജിയുടെ മൂക്കിന്റെ പുനർനിർമ്മാണത്തൊടെ ഇന്ത്യൻ മെഡിക്കൽ രംഗം യൂറോപ്യൻ ഡോക്ടർമാരുടെ ഇടയിൽ വല്ലാതെ ശ്രദ്ധയാകർഷിക്കപ്പെട്ടു.

കോവാസ്ജിയെക്കുറിച്ചു പറയുകയാണെങ്കിൽ, 1792 ലെ ആംഗ്ലോ മൈസൂർ യുദ്ധം നടക്കുന്ന വേളയിൽ (1790 -1792 വരെ ആയിരുന്നു മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധം) ബ്രിട്ടീഷ് സൈന്യത്തിന് ആവശ്യവസ്തുക്കൾ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. ശ്രീരംഗപട്ടണത്തിലേക്കുള്ള വഴിമദ്ധ്യേ കോവാസ്ജി ഉൾപ്പെടെ അഞ്ചുപേരെ സുൽത്താന്റെ പടയാളികൾ തടവിലാക്കി. അവരുടെ കൈകളും മൂക്കും മുറിച്ചുമാറ്റി രക്തം ഒലിക്കാതിരിക്കാനായി ഇലകളും വച്ച് കെട്ടി ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തു. പൂനയിലെത്തിയ അവരെ ബ്രിട്ടീഷ് അധികൃതർ പ്രാഥമിക ശുശ്രുഷകൾ നൽകിയതിന് ശേഷം വിട്ടയച്ചു. പിന്നീട് അവർക്കു പെൻഷനും അനുവദിച്ചു.


ഈ ചരിത്രസംഭവത്തിലെ പ്രധാന കണ്ണിയായ ആ മറാത്താ സർജിയനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൂനക്കാരനായ കുമാർ എന്നൊരു 'മൺപാത്ര നിർമ്മാതാവ്' ആണെന്നു പറയപ്പെടുന്നു. ചിലപ്പോൾ അദ്ദേഹം ഒരു ഒദ്യോഗിക മെഡിക്കൽ പ്രാക്റ്റീഷനർ ആയിരുന്നിരിക്കില്ല അതാവും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തത്.

22 ഒക്ടോബർ 1814 നു ഡോ ജോസഫ് കോൺസ്റ്റന്റൈൻ കാർപ് ബ്രിട്ടനിലെ ആദ്യ പ്ലാസ്റ്റിക് സർജറി വിജയകരമായി പൂർത്തിയാക്കിയത് 'ഇന്ത്യൻ മെത്തേഡ് ഓഫ് റൈനോപ്ലാസ്റ്റി' ആധാരമാക്കിയാണ്. കോവാസ്ജിയിൽ നടത്തിയ 'ഇന്ത്യൻ മെത്തേഡ് ഓഫ് റൈനോപ്ലാസ്റ്റി'യായിരുന്നു അദ്ദേഹത്തിന് പ്രചോദനം നൽകിയത്. ഈ ശാസ്ത്രക്രിയയെപ്പറ്റി മൈസൂർ യുദ്ധത്തിൽ കോവാസ്ജിയുടെ കമാൻഡർ ആയിരുന്ന Lt Col വാർഡിൽ നിന്നും വിവരങ്ങൾ അന്വേഷിച്ചറിഞ്ഞതിനു ശേഷമാണു ഡോ കാർപ് ഈ ശസ്ത്രക്രിയ നടത്തിയത്. Lt Col വാർഡിന്റെ സാന്നിധ്യത്തിലായിരുന്നു കോവാസ്ജിയുടെ ശാസ്ത്രക്രിയ നടന്നത്.

വാർഡ് ഡോ കാർപ്പിനെ അറിയിച്ചത് ഇതായിരുന്നു. കോവാസ്ജിയുടെ മൂക്കു നഷ്ടപ്പെട്ടതിനു കുറച്ചു മാസങ്ങൾക്കു ശേഷം ഓയിൽ തുണികൾ വിൽക്കുന്ന ഒരു കച്ചവടക്കാരൻ പൂനയിലെ പേഷ്വായുടെ സദസ്സിലെ ബ്രിട്ടീഷ് റസിഡന്റ് മിനിസ്റ്റർ ആയിരുന്ന സർ ചാൾസ് വെർ മാലെറ്റിന്റെ വീട് സന്ദർശിക്കുകയുണ്ടായി. അയാളുടെ മൂക്കിന്റെ മധ്യഭാഗത്തായി ഒരു വെട്ടൽ കാണപ്പെട്ടു. അയാളോട് അതേക്കുറിച്ചു തിരക്കിയപ്പോൾ നെറ്റിയിലെ മറ്റൊരു വെട്ടലും ചൂണ്ടിക്കാണിച്ചിട്ടു താൻ വിധേയനായ ഓപ്പറേഷനെക്കുറിച്ചു വിവരിച്ചു. വ്യഭിചാരക്കുറ്റത്തിന് ശിക്ഷയായാണ് തന്റെ മൂക്ക് നഷ്ടപ്പെട്ടതെന്ന് സമ്മതിച്ചു. തന്റെ അടുത്ത് താമസിക്കുന്ന ഒരു കലാകാരനാണ് ഈ ഓപ്പറേഷൻ ചെയ്തു തന്നതെന്നും ആ കലാകാരൻ മറ്റുള്ളവർക്കും അങ്ങനെ ചെയ്തുകൊടുത്തിട്ടുണ്ടെന്നും അറിയിച്ചു. ഇത്രയും കേട്ടപ്പോൾ ചാൾസ് വെർ മാലെറ്റിനു, യുദ്ധത്തിൽ മൂക്ക് നഷ്ടപ്പെട്ട കോവാസ്ജിയയെയും മറ്റു നാലു പേരെയും ഓർമ്മ വന്നു. അദ്ദേഹം ഉടൻ തന്നെ ആ വിദഗ്ധനെ പൂനയിലേക്കു വിളിപ്പിച്ചു, ആ അഞ്ചു പേർക്കും ശസ്ത്രക്രിയയിലൂടെ പുതിയ മൂക്ക് നൽകി.

ഇന്ത്യയിൽ മൂക്ക് പുനർനിർമ്മിക്കുന്ന ശസ്ത്രക്രിയ സർവ്വസാധാരണമാണെന്നും നൂറ്റാണ്ടുകളായി നടക്കുന്നുണ്ടെന്നും അത് കുശവന്മാർ ആണ് പരമ്പരാഗതമായി ചെയ്തുപോന്നതെന്നും അങ്ങനെ കാർപ് മനസ്സിലാക്കി. കാരണം സമൂഹത്തിലെ പലതരം അധാർമികതകൾക്കും ശിക്ഷ മൂക്ക് ഛേദനം ആയിരുന്നു. ഇത്തരം ശസ്ത്രക്രിയക്ക് ദൃക്‌സാക്ഷികളായവർ വേറെയുമുണ്ട്. അതിലൊരാളായ ഡോ ബാരി പറഞ്ഞത് ഇത് ഒന്നര മണിക്കൂർ എടുത്തുവെന്നാണ്. ഒരു പഴയ റേസർ ആണ് ഇതിനായി ഉപയോഗിച്ചത്‌. കൂടെക്കൂടെയുള്ള ഛേദനം മൂലം അതിന്റെ അഗ്രം എപ്പോഴും മൂർച്ച പിടിപ്പിക്കേണ്ടി വന്നു.

സ്കിൻ ആകൃതിയിലാക്കാൻ മെഴുകു പ്ലേറ്റ് ആണ് ഉപയോഗിക്കുന്നത്. ഈ ശാസ്ത്രക്രിയയുടെ പ്രത്ത്യേകത എന്താണെന്നു വച്ചാൽ ഇത് എല്ലായ്പ്പോഴും വിജയകരമായിരിക്കും. കൃത്രിമ മൂക്ക് യഥാർത്ഥ മൂക്കിനെ പോലെ തന്നെ തോന്നിക്കും. നാളുകൾ കഴിയും തോറും വെട്ടലും വളരെ ചെറിയ ഒരടയാളം മാത്രമായി ചുരുങ്ങും.

ഏതായാലും കോവാസ്ജി അങ്ങനെ ലോകം മുഴുവനും പ്രശസ്തനായി. ആശ്ചര്യമെന്തെന്നാൽ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ പേരുകൾ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഒരു പക്ഷെ രേഖകളിലെ പറഞ്ഞിരിക്കുന്നത്പോലെ കോവാസ്ജി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വെറുമൊരു കാളവണ്ടിക്കാരൻ മാത്രമായിരുന്നിരിക്കില്ല. മാത്രമല്ല, ചാൾസ് വെർ മാലെറ്റിന്റെ ഔദ്യോഗിക ചിത്രകാരനായിരുന്ന ജെയിംസ് വെയിൽസ്‌ കോവാസ്ജിയുടെ മാത്രം ചിത്രമാണ് വരച്ചത്. ആ ചിത്രം വരച്ചത് ഇന്ത്യക്കാരനായ ഒരു ഡോക്ടറുടെ നേട്ടം എടുത്തു കാണിക്കാനല്ല മറിച്ചു യുറോപ്യന്മാർക്കു അപരിചിതമായ ഒരു അസാധാരണ ശസ്ത്രക്രിയ രീതിയെക്കുറിച്ചുള്ള അറിവ് പങ്കു വയ്ക്കാനായിരുന്നു.

കമ്പനി സ്വന്തം ചിലവിൽ കോവാസ്ജി ഇൾപ്പെടെ അഞ്ചു പേർക്ക് പുതിയ മൂക്ക് വച്ച് കൊടുത്തു അത് പ്രമാണം ചെയ്തതിന്റെ യഥാർത്ഥ ഉദ്ദേശം - ഒന്നാമതായി അവരുടെ ആജന്മ ശത്രു ടിപ്പു സുൽത്താനെ കൂടുതൽ ക്രൂരനായി ചിത്രീകരിക്കാനും, 2. ഇന്ത്യൻ ഭരണാധികാരികളുടെ ക്രൂരതക്ക് ബ്രിട്ടീഷ്കാർ മാത്രമല്ല ഇന്ത്യക്കാർ തന്നെ ഇരകളാണെന്നതും, 3. ഇന്ത്യൻ സൈനികരോട് കമ്പനി എത്ര നന്നായാണ് പെരുമാറുന്നതെന്നും അതായതു അവർക്കെന്തെകിലും ഗുരുതരമായ പരുക്ക് പറ്റിയാലും അവരെ അവഗണിക്കില്ലെന്നു ബോധ്യപ്പെടുത്താനും ആണ്. ഹൈദർ അലിയും മകൻ ടിപ്പു സുൽത്താനും രക്ഷപെടാൻ ശ്രമിക്കുന്ന ഇംഗ്ലീഷ് തടവുകാരുടെ മൂക്കും ചെവിയും ഒക്കെ ഛേദിച്ചു കളയാറുണ്ടെന്നു വിവരം കിട്ടിയിട്ടുണ്ട്.

✽✽✽✽✽✽✽

മൂക്കിന്റെ പുനർനിർമ്മാണത്തെക്കുറിച്ചു പുരാതനമായ രണ്ടു ഇന്ത്യൻ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. സുശ്രുത സംഹിതയിലും പിന്നെ അഷ്ടാംഗഹൃദയസംഹിതയിലും.

മറ്റു ശരീരാവയവങ്ങളുടെ പുറംപാളി ഉപയോഗിച്ചുള്ള റൈനോപ്ലാസ്റ്റി പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിൽ നടക്കുന്നുണ്ടായിരുന്നു. ബൊളോഗ്‌നൻ സർജൻ ആയിരുന്ന ഗാസ്പർ ടാഗ്‌ലിയകോസി ആയിരുന്നു അവരിൽ ഏറ്റവും പ്രശസ്തൻ. കൈയ്യുടെ മുകൾഭാഗത്തു നിന്നുമുള്ള മാംസഭാഗമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വച്ചാൽ ഇന്ത്യൻ റൈനോപ്ലാസ്റ്റി എന്ന ഈ രീതി അറബികൾ മുഖേന ഇറ്റലിയിലേക്ക് വ്യാപിക്കപ്പെട്ടു. എട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ വിസീർ യാഹ്യ ബിൻ ഖാലിദിന്റെ ആജ്ഞയനുസരിച്ചു സുശ്രുത സംഹിത അറബി ഭാഷയിലേക്കു വിവർത്തനം ചെയ്തിരുന്നു. പക്ഷെ ടാഗ്‌ലിയകോസിയുടെ മരണശേഷം ആ രീതിക്കു ക്ഷയം സംഭവിച്ചു. അതിനു പല കാരണങ്ങളുണ്ടായിരുന്നു; രാഷ്ട്രീയം, റൈനോപ്ലാസ്റ്റി ചെയ്യുന്ന ശരിയായ രീതിയെക്കുറിച്ചുള്ള അറിവില്ലായ്മ അല്ലെങ്കിൽ തെറ്റിദ്ധാരണകൾ, ശസ്ത്രക്രിയ ചെയ്യാനുള്ള വിസമ്മതം (യൂറോപ്പിലും മറ്റും പ്രധാനമായും റൈനോപ്ലാസ്റ്റി വേണ്ടിവന്നത് സിഫിലിസോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു രോഗങ്ങളോ അല്ലെങ്കിൽ യുദ്ധത്തിൽ പരുക്ക് മൂലമോ രൂപഭേദം വന്ന മൂക്കിനുള്ള ചികിത്സക്കായിട്ടായിരുന്നു) തുടങ്ങിയവ ആയിരുന്നു അവയിൽ ചിലത്.

സുശ്രുത സംഹിതയിൽ പറഞ്ഞിരിക്കുന്ന രീതി അനുസരിച്ചു മൂക്കിന്റെ പുനർനിർമ്മാണത്തിനുള്ള പുറംപാളി കവിളിൽ നിന്നുമാണ് എടുക്കുന്നത്. പക്ഷെ, നമ്മുടെ മറാത്താ വിദഗ്ധൻ ആ പുരാതന രീതിക്കു ചില മാറ്റങ്ങൾ വരുത്തി നെറ്റിയിൽ നിന്നുള്ള പുറംപാളി ഉപയോഗിച്ച് മൂക്ക് കൂടുതൽ സ്വാഭാവികത ഉള്ളതാക്കി. മാത്രമല്ല സുശ്രുതൻ പറഞ്ഞതനുസരിച്ചു ഒരു ഇലയാണ് മൂക്ക് നിർമ്മാണത്തിനുള്ള അച്ചായി ഉപയോഗിക്കുന്നത്.

Reference:

A Nose Lost And Honour Regained: The Indian Method Of Rhinoplasty Revisited By Nayana Sharma Mukherjee, Susmita Basu Majudar and Susmita Basu Majumdar

No comments

Post a Comment