തുത്തിനാമ (തത്ത പറഞ്ഞ കഥകൾ)

ശുകസപ്തതി (തത്ത പറഞ്ഞ എഴുപത് കഥകള്‍) എന്ന സംസ്കൃത കഥാസമാഹാരമാണ് തുത്തിനാമ എന്ന പേർഷ്യൻ കൃതിക്ക് ആധാരം. (ശുകം എന്നാൽ "തത്ത"; സപ്തതി എന്നാൽ "എഴുപത്") ഭർത്താവായ മദനവിനോദന്റെ ദീർഘമായ അസാന്നിദ്ധ്യത്തിൽ തന്റെ യജമാനത്തിയായ പ്രഭാവതിയെ കാമുകനെ കാണാൻ പോകുന്നത് തടയാനായി ബുദ്ധിമാനായ വളർത്തു തത്ത വിവരിക്കുന്ന 70 കഥകളാണ് ഇതിന്റെ പ്രമേയം.

ഇരുപത്തിമൂന്നാം രാത്രിയുടെ തുടക്കത്തിൽ തത്ത ഖുജസ്തയെ അഭിസംബോധന ചെയ്യുന്നു

അന്നത്തെ കാലത്ത് കെട്ടുകഥകളിൽ നമ്മുടെ നാട്ടിലെപ്പോലെപ്പോലെതന്നെ ഇറാനിലും (പേർഷ്യ) സംസാരിക്കുന്ന തത്തകൾ സർവ്വസാധാരണമായിരുന്നു. പേർഷ്യൻ ഫിസിഷ്യനും സൂഫിയുമായിരുന്ന സിയാ അൽ-ദിൻ നഖ്‌ഷബിയാണ് ശുകസപ്തതിക്ക് ചില മാറ്റങ്ങൾ വരുത്തി തുത്തിനാമ എന്ന പേരിൽ 1330 - ൽ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്തത്. എന്നാൽ അതിനു മുൻപ് പതിനാലാം നൂറ്റാണ്ടിലെ ആദ്യകാലത്തുതന്നെ (1313-1316) ഇമാദ് ബിൻ മുഹമ്മദ് അൽ-നാരി (തഗ്രി) 'ജവാഹിർ അൽ അസ്മാർ ('കഥകളുടെ രത്നങ്ങൾ' അഥവാ 'രാത്രികാല പ്രഭാഷണങ്ങളുടെ മുത്തുകൾ')' എന്ന പേരിൽ ഇത് പേർഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

മന്ത്രിമാരായ ചെന്നായയും കുറുക്കനും ബ്രാഹ്മണനെ പിന്തുടരാൻ സിംഹത്തെ പ്രേരിപ്പിക്കുന്നു 

നഖ്‌ഷബിയുടെ തുത്തിനാമയാണ് ഏറെ പ്രശസ്തമായത്. സമർകണ്ടിലെ നഖ്‌ഷാബിൽ ജനിച്ച ഇദ്ദേഹം അലാവുദ്ദിൻ ഖിൽജിയുടെ മകനായ ഖുതബുദ്ദിൻ ഖിൽജിയുടെ കാലത്താണ് ഉത്തർപ്രദേശിലെ ബഡൗണിലേക്ക് കുടിയേറിപ്പാർത്തത്. ജവാഹിർ അൽ അസ്മാർ വളരെ നീണ്ടതും കലാപരമായി മേന്മയില്ലാത്തതും ആയതിനാൽ ഒരു സ്നേഹിതന്റെ നിർദ്ദേശപ്രകാരമാണ് നഖ്‌ഷബി ഇതിന്റെ രചന നിർവ്വഹിച്ചത്. അദ്ദേഹം ശുകസപ്തതിയിലെ കഥാപാത്രങ്ങൾക്ക് പേർഷ്യൻ പേരുകളും പശ്ചാത്തലവും നൽകി. രസകരമല്ലെന്നു തോന്നിയ ചില കഥകൾ ഒഴിവാക്കുകയും പകരം പുതിയ ചിലവ സ്വയം രചിക്കുകയും ചെയ്തു. ചില കഥകൾ പഞ്ചതന്ത്രം, സിന്ദിബാദ്നാമ എന്നിവയിൽ നിന്നും കടം കൊണ്ടിട്ടുള്ളവയാണ്. ശുകസപ്തതിയിൽ എഴുപത് കഥകളാണുള്ളതെങ്കിൽ നഖ്‌ഷബിയുടെ പരിഭാഷയിൽ അത് 52 കഥകളായി ചുരുങ്ങിയിട്ടുണ്ട്.‌

പാമ്പ് ഒരു തവളയെ നേരിടുന്നു

നിരവധി സംസ്‌കൃത ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്ത മുഗൾ ചക്രവർത്തി അക്ബർ നഖ്‌ഷബിയുടെ തുത്തിനാമ വർണ്ണ ചിത്രങ്ങളിലൂടെ മോടി പിടിപ്പിക്കാനായി തന്റെ കൊട്ടാരത്തിലെ മികച്ച ചിത്രകാരെ നിയോഗിച്ചു. ബസവൻ, മിർ സയ്യിദ് അലി, അബ്ദുസ് സമദ്, ദശ്വന്ത്‌ എന്നിവരായിരുന്നു അവരിൽ ചിലർ. മനോഹരമായ ഈ ചിത്രപുസ്തകത്തിന്റെ രണ്ടു കോപ്പികൾ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. 1560–65 - ലെ ആദ്യകാല പ്രതി യുണൈറ്റഡ്‌ സ്റ്റേറ്റ്സിലെ ക്ലീവ്‌ലാന്റ് ആർട്ട് മ്യൂസിയത്തിലാണുള്ളത്. 211 ചിത്രങ്ങളാണ് (മിനിയേച്ചർ പെയിന്റിംഗുകൾ) ഇതിലുള്ളത്. 1580–85 - ലെ പതിപ്പിന്റെ കുറെ ഭാഗങ്ങൾ അയർലാൻഡിലെ ചെസ്റ്റർ ബീറ്റി ലൈബ്രറിയിലും ശേഷിക്കുന്നവ ബോസ്റ്റണിലെ ഫൈൻ ആർട്ട് മ്യൂസിയം, ലണ്ടനിലെ വിക്ടോറിയ & ആൽബർട്ട് മ്യൂസിയം, ഡൽഹിയിലെ നാഷണൽ മ്യൂസിയം എന്നിവിടങ്ങളിലുമാണ്. അക്ബറിന്റെ ആഗ്രഹപ്രകാരം പ്രിയ സുഹൃത്തായിരുന്ന അബുൾ ഫാസൽ നഖ്‌ഷബിയുടെ തുത്തിനാമ കുറച്ചു കൂടി ലളിതമായ ഒരു പതിപ്പ് രചിച്ചിട്ടുണ്ട്.

കുറുക്കന്മാരുമായി കളിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് തത്തമ്മ തന്റെ മക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു

പതിനേഴാം നൂറ്റാണ്ടിൽ മുഹമ്മദ് ഖാദിരി തുത്തിനാമ വീണ്ടും ചില മാറ്റങ്ങൾ വരുത്തി 35 കഥകളായി അതേപേരിൽ തന്നെ സംഗ്രഹിച്ചിട്ടുണ്ട്. ഇത് 1801 - ൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

നഖ്‌ഷബിയുടെ തുത്തിനാമയിലെ ആദ്യ 12 കഥകൾ 1792 - ൽ Rev. B. ജെറാൻസ് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ഈ പുസ്തകത്തിൽ  നിന്നുമാണ് ചുവടെ കൊടുത്തിട്ടുള്ള ആമുഖം.

മൈമുൻ എന്ന വ്യാപാരിയുടെ ഭാര്യയായിരുന്നു ഖുജസ്ത. വളരെ സ്നേഹത്തിലായിരുന്നു അവർ കഴിഞ്ഞിരുന്നത്.

ഒരു ദിവസം ചന്തയിൽ വച്ച് മൈമുൻ ഒരു തത്ത വിൽപ്പനക്കാരനെ കണ്ടു. തത്തയുടെ വില അന്വേഷിച്ചപ്പോൾ 1000 ദിനാർ എന്ന് മറുപടി കിട്ടി. "ഒരു പക്ഷിക്കു വേണ്ടി ഇത്രയധികം പണം മുടക്കുന്നയാൾ മണ്ടനാണ്", മൈമുൻ പറഞ്ഞു.

ഇത് കേട്ട തത്ത പറഞ്ഞു, "അല്ലയോ, സുന്ദരനായ യുവാവേ, എന്റെ യോഗ്യതകളെക്കുറിച്ച് അറിയുന്നതിനുമുമ്പ്, അങ്ങേക്ക് എങ്ങനെ എന്റെ മൂല്യം നിർണ്ണയിക്കാനാകും? വലിയ ജ്ഞാനമുള്ളവർ വരെ എന്റെ വാക്ചാതുരിയാൽ ആശയക്കുഴപ്പത്തിലാകുന്നു, വിശിഷ്ടർ എന്നെ കണ്ടു വശീകരിക്കപ്പെടുന്നു, ജനങ്ങൾ എന്റെ മധുരപ്രഭാഷണങ്ങൾ കേട്ട് ആനന്ദിക്കുന്നു. പച്ച നിറത്തിലാണെങ്കിലും ഞാൻ മാലാഖയോ ദേവദൂതനോ അല്ല. സൗന്ദര്യവും സദ്‌ഗുണങ്ങളും ഉണ്ടെങ്കിലും ഞാൻ ഹൂറിയോ സന്യാസിയോ അല്ല. മനുഷ്യരിൽനിന്നും മറഞ്ഞിരിക്കുന്ന അവരുടെ ഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും ജ്ഞാനിയായ എനിക്ക് ദർശിക്കാൻ കഴിയും. എന്റെ ഭാവിജ്ഞാനത്തിന്റെ തെളിവായി ഞാൻ ഒരു കാര്യം പറഞ്ഞു തരാം. ഇന്നേക്ക് മൂന്നു ദിവസം കഴിയുന്നതിനു മുൻപ് ചന്ദനത്തിനു ഒരുപാട് ആവശ്യക്കാരുണ്ടാകും. അതിന്റെ വിൽപ്പനയിലൂടെ അങ്ങേക്ക് ഗണ്യമായ നേട്ടമുണ്ടാക്കാം".

ഇത് കേട്ട മൈമുൻ 1000 ദിനാർ നൽകി ആ തത്തയെ വാങ്ങി വീട്ടിലേക്കു കൊണ്ടുവന്നു. മൂന്നാം ദിവസം തത്ത പ്രവചിച്ചതുപോലെ ചന്ദനം വിറ്റു മൈമുൻ ഒരു വലിയ ലാഭമുണ്ടാക്കി.

തത്തയിൽ വളരെ ആകൃഷ്ടനായ മൈമുൻ അതിനൊരു കൂട്ടിനായി ഒരു സംസാരിക്കുന്ന മൈനയെയും വാങ്ങിച്ചു. അതിനുശേഷം മൈമുൻ എല്ലാ കാര്യങ്ങളിലും തത്തയുടെ ഉപദേശം തേടാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം തത്തയുടെ നിർദ്ദേശപ്രകാരം മൈമുൻ വാണിജ്യാവശ്യങ്ങൾക്കായി മറുനാട്ടിലേക്കു യാത്ര പുറപ്പെടാൻ ഒരുങ്ങി. ഖുജസ്തയോട് "തന്റെ അഭാവത്തിൽ എല്ലാ കാര്യങ്ങളും തത്തയുടെയും മൈനയുടെയും ഉപദേശപ്രകാരം ചെയ്യുക" എന്നും പറഞ്ഞു മൈമുൻ യാത്രയായി.

ഒരു ദിവസം രാവിലെ ഖുജസ്ത അവളുടെ വീടിന്റെ മട്ടുപ്പാവിൽ നിൽക്കുമ്പോൾ മറ്റേതോ രാജ്യത്തുനിന്നും വന്ന സുന്ദരനായ ഒരു രാജകുമാരനും പരിവാരങ്ങളും അതുവഴി കടന്നുപോയി. ആ കുമാരനെ കണ്ടു ഖുജസ്ത വല്ലാതെ മോഹിതയായി. അവൾ സ്വയം പറഞ്ഞു: "പകലെന്നത് പ്രേമികളുടെ മൂടുപടം, എന്നാൽ രാത്രിയോ പ്രിയപെട്ടവരെ കാണാൻ ആഗ്രഹിക്കുന്നവർക്കായുള്ള സമയവും. ഇന്നത്തെ ദിവസം രാവിന്റെ അവ്യക്തമായ തിരശ്ശീല വീഴുമ്പോൾ, ഞാൻ ആ കുമാരന്റെ മാളികയിലേക്ക് പോകും".

സൂര്യൻ അസ്തമിച്ചു കഴിഞ്ഞപ്പോൾ യാത്രക്കുള്ള അനുവാദം വാങ്ങാനായി ഖുജസ്ത തൂവലുള്ള തന്റെ ഉപദേശകരുടെ അടുത്തേക്ക് ചെന്നു. അവൾ ആദ്യം മൈനയോടു തന്റെ പ്രേമകഥ വിവരിച്ചു. എന്നാൽ കുലത്തിനു മോശമായ ഇത്തരമൊരു നീചപ്രവൃത്തി ചെയ്യരുതെന്നാണ് മൈന ഉപദേശിച്ചത്. പ്രണയം തലയ്ക്കു പിടിച്ച ഖുജസ്തയെ മൈനയുടെ വിസമ്മതം പ്രകോപിതയാക്കി. അവൾ അതിനെ രണ്ടു കാലുകളും കൂട്ടി പിടിച്ചു കൂടിനുള്ളിൽ നിന്നും വലിച്ചെടുത്തു നിലത്തടിച്ചു കൊന്നു.

കോപിഷ്ഠയായ ഖുജസ്ത അടുത്തതായി തത്തയുടെ കൂടിനടുത്തേക്ക് ചെന്നു, "നീയെനിക്കു എന്ത് ഉപദേശമാണ് തരാൻ പോകുന്നത്"?. പുറമേ വിസമ്മതം പ്രകടിപ്പിച്ചാൽ തനിക്കും മൈനയുടെ അതേ വിധിയായിരിക്കും എന്ന് മനസിലാക്കിയ തത്ത കൗശലപൂർവ്വം ഇപ്രകാരം മൊഴിഞ്ഞു:

"അല്ലയോ സുന്ദരീ, നിന്റെ സ്നേഹം ഭർത്താവിൽ നിന്നും കാമുകനിലേക്കു മാറണമെന്നാണ് വിധിയെന്നതുകൊണ്ടും വഞ്ചനയുടെ പക്ഷി നിന്റെ മടിത്തട്ടിൽ കൂടുകൂട്ടിയിരിക്കുന്നത് കൊണ്ടും നീ യാതൊരു വിധത്തിലും അസ്വസ്ഥതയാകേണ്ട കാര്യമില്ല. സന്തോഷമായി പ്രിയപ്പെട്ടവന്റെ കൂടെ പോകൂ. ഇനി ഒരു പക്ഷെ മൈമുൻ എങ്ങാനും ഈ രഹസ്യം അറിയാൻ ഇടയായായാലും പേടിക്കേണ്ടതില്ല, ഞാൻ എല്ലാം പരിഹരിച്ചു നിങ്ങളെ തമ്മിൽ വീണ്ടും യോജിപ്പിക്കും, പുരുബാൽ എന്ന വ്യാപാരി തന്റെ വെള്ളത്തത്തയെ വിശ്വസിച്ച് ഭാര്യയുമായി അനുരഞ്ജനത്തിലായതുപോലെ".

സംശയിച്ചുനിൽക്കുന്ന സിംഹത്തെ ഭയം ഒഴിവാക്കാനും അവന്റെ ഗുഹ തിരികെ കൈവശപ്പെടുത്താനും കുരങ്ങ് ഉപദേശിക്കുന്നു

"എന്താണ് പുരുബാലിന്റെ വെള്ളത്തത്തയുടെ കഥ. മുഴുവൻ പറയൂ", ഖുജസ്ത ആരാഞ്ഞു.

ആ കഥ പറഞ്ഞു കൊടുത്തതിനു ശേഷം ഖുജസ്തയോട് വേഗം തന്നെ എണീറ്റ് യാത്രയാവാൻ തത്ത ഉപദേശിച്ചു, "കൊടുത്ത വാക്കു ലംഘിക്കാൻ പാടില്ല, മൈമുൻ ഇതറിഞ്ഞു ദേഷ്യപ്പെട്ടാൽ പുരുബാലിന്റെ വെള്ളത്തത്തയെപ്പോലെ ഞാൻ എല്ലാം പരിഹരിക്കും". ഇത് കേട്ട് ഖുജസ്ത വളരെ സന്തോഷവതിയായി. എന്നാൽ ആ നിമിഷം നേരം പുലരാൻ തുടങ്ങി. അങ്ങനെ അവൾക്കു യാത്ര മാറ്റി വയ്‌ക്കേണ്ടതായി വന്നു.

പിറ്റേ ദിവസം രാത്രിയായപ്പോൾ ഖുജസ്ത അണിഞ്ഞൊരുങ്ങി രാജകുമാരനെ കാണാനുള്ള അനുവാദം ചോദിക്കാനായി തത്തയുടെ അടുത്തേക്ക് ചെന്നു. തത്ത പറഞ്ഞു, "ചിന്താവിഷ്ടയാവാതെ സന്തോഷവതിയായിരിക്കൂ. നിന്നെ ഞാൻ തന്നെ ആ കുമാരന് പരിചയപ്പെടുത്തിക്കൊടുക്കാം; എന്നാൽ അവനുവേണ്ടി നിന്റെ മനസ്സിൽ സൗഹൃദവും സ്നേഹവും വാത്സല്യവും കാത്തുസുസൂക്ഷിക്കണം, തബരിസ്ഥാനിലെ രാജാവിനോട് അദ്ദേഹത്തിന്റെ ഒരു കാവലാളുടെ മനസ്സിൽ ഉണ്ടായിരുന്നതിനു സമാനമായ വിശ്വസ്തതയും".

"ഏതു തരം? എന്താണ് തബരിസ്ഥാനിലെ രാജാവിന്റെ കഥ. മുഴുവൻ പറയൂ." അവൾക്കു ജിജ്ഞാസയായി.

ഈ വിധം മൈമുൻ തിരിച്ചെത്തുന്നതുവരെ തുടർച്ചയായി 52 രാത്രികളിൽ ഓരോ പുതിയ കഥകൾ കേൾപ്പിച്ച് തത്ത ഖുജസ്തയുടെ യാത്ര തന്തപൂർവം മുടക്കുന്നു. ഓരോ ദിവസത്തെയും കഥ പറഞ്ഞു തീരുമ്പോഴേക്കും പിറ്റേന്ന് നേരം പുലർന്നിട്ടുണ്ടാകും. അപ്പോൾ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കപ്പെടും. ഇപ്രകാരം തത്ത ഖുജസ്തയെ സംരക്ഷിക്കുകയും അതോടൊപ്പം സ്വന്തം ജീവൻ രക്ഷിക്കുകയും ചെയ്തു.

അമ്പത്തിമൂന്നാം ദിവസം രാവിലെ മൈമുൻ തിരിച്ചെത്തി. മൈനയെ കാണാതിരുന്നപ്പോൾ മൈമുൻ കാര്യം ആരാഞ്ഞു. ഖുജസ്ത മിണ്ടാതെ നിന്നപ്പോൾ ഉണ്ടായ കാര്യങ്ങളെല്ലാം ആദ്യം മുതൽ തത്ത വിവരിച്ചു. എല്ലാ കാര്യങ്ങളും തത്തയിൽ നിന്ന് മനസിലാക്കിയ മൈമുൻ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഖുജസ്തയെ വധിക്കുന്നു (മുഹമ്മദ് ഖാദിരി). നഖ്‌ഷബിയുടെ പുസ്തകത്തിൽ ഖുജസ്തയെ വധിച്ചതിനു ശേഷം മൈമുൻ സൂഫിസം (സന്യാസം) സ്വീകരിക്കുന്നു.

തന്റെ നാട്ടിലേക്കു മടങ്ങി വരുന്ന സിംഹം കാട്ടുപൂച്ചയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന കുരങ്ങനെ കാണുന്നു 

നഖ്‌ഷബിയുടെ തുത്തിനാമയും മുഹമ്മദ് ഖാദിരിയുടെ തുത്തിനാമയും കഥാപാത്രങ്ങളുടെ പേരുകളിലും കഥയുടെ അവസാനത്തിലും ചെറിയ മാറ്റങ്ങളോടെ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക ഇന്ത്യൻ ഭാഷാ തർജ്ജമകളിലും ഏതോ ശാപത്തിന്റെയോ മറ്റോ ഫലമായി ഒരു മാനവൻ തത്തയുടെ രൂപത്തിൽ പുനർജനിച്ചു എന്ന സങ്കൽപ്പമാണ്.

എന്നാൽ ശുകസപ്തതിയിൽ മൈമുൻ എന്ന മദനവിനോദൻ വീട്ടിലേക്ക് മടങ്ങിവരുമ്പോൾ ഖുജസ്ത എന്ന പ്രഭാവതി താൻ ഒരു പാപവും ചെയ്തിട്ടില്ലെന്ന് ഭർത്താവിനെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ ആ ദമ്പതികളുടെ പുന:സമാഗമത്തോടും തത്തയുടെ മോചനത്തോടും കൂടി കഥ ശുഭപര്യവസായിയായി അവസാനിക്കുന്നു.

അമ്പത്തൊന്നാം രാത്രിയുടെ തുടക്കത്തിൽ തത്ത ഖുജസ്തയെ അഭിസംബോധന ചെയ്യുന്നു

ഏകദേശം ഇതേപോലൊരു കഥയാണ് അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമായ ആയിരത്തൊന്നു രാവുകൾ (അറബിക്: അലിഫ് ലൈല വ ലൈലാ) അഥവാ അറേബ്യൻ നൈറ്റ്സിലേത്: അതിൽ ഓരോ ദിവസവും ഓരോ കഥകൾ പറഞ്ഞുകൊടുത്ത് ബുദ്ധിമതിയായ ഷഹറാസാദ് ഭർത്താവായ ഷഹരിയാറിനെ രസിപ്പിക്കുകയും അങ്ങനെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.

അക്ബർ ഇല്ലസ്ട്രേറ്റ് ചെയ്ത കൂടുതൽ തുത്തിനാമ പെയിന്റിംഗുകൾ കാണാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ:

https://www.clevelandart.org/art/collection/search?search=1962.279&limit=323

Reference:

English Translation of Muhammad Kadiri's Persian abridgement of Nakhshabi's Tuti Nama

Originals and analogues of some of Chaucer's Canterbury tales By F.J. Furnivall, E. Brock, and W.A. Clouston

No comments

Post a Comment